ഓണാവധിക്ക് ശേഷം തിങ്കളാഴ്‌ച സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കും. പാദവാർഷിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചശേഷം 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പഠന പിന്തുണ നൽകും. ഇതു സംബന്ധിച്ച് മാർഗ നിർദേശങ്ങൾ വ്യക്‌തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്‌കൂൾതല വിശകലന യോഗം ചേരണം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിക്കുന്ന സംസ്ഥാനതല ഉദ്യോഗസ്ഥർ, ഡയറ്റ് പ്രിൻസിപ്പൽ, ഡിഡിഇ, ഡിഇഒ, സമഗ്ര ശിക്ഷാ ഡിപിസി മിഷൻ കോഓർഡിനേറ്റർ എന്നിവരടങ്ങുന്ന ജില്ലാസമിതി അതത് ജില്ലകളിൽ പഠന പിന്തുണാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ചുമതലപ്പെട്ട എല്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിദ്യാലയങ്ങൾ സന്ദർശിക്കുകയും പഠന പിന്തുണാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അക്കാദമിക ഇടപെടലുകൾ ഡയറ്റും സമഗ്രശിക്ഷയും നടത്തണമെന്നും സർക്കുലറിൽ പറയുന്നു.