അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും അടിമുടി പരീക്ഷണങ്ങൾ നടത്തിയ ഏഷ്യാ കപ്പ് മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇന്ത്യ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറിയത്. 21-ാം തീയതി സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ, പാകിസ്താനെ നേരിടും.
188 റൺസ് പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യ ബൗളിങ്ങിലും പരീക്ഷണങ്ങൾക്ക് മുതിർന്നു. എട്ടുപേരാണ് ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. എങ്കിലും ഒമാൻ ബാറ്റർമാർ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ജതിന്ദർ സിങ് -ആമിർ കലീം സഖ്യം 56 റൺസ് കൂട്ടിച്ചേർത്തു. 33 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 32 റൺസെടുത്ത ജതിന്ദറിനെ മടക്കി കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ഹമ്മദ് മിർസയെ കൂട്ടുപിടിച്ച് ആമിർ ഇന്നിങ്സ് മൂന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഹർഷിത് റാണയുടെ പന്തിൽ ആമിറിനെ മികച്ചൊരു ക്യാച്ചിലൂടെ മടക്കിയ ഹാർദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അർധ സെഞ്ചുറി നേടിയ ആമിർ, 46 പന്തിൽ നിന്ന് 64 റൺസെടുത്താണ് പുറത്തായത്. രണ്ട് സിക്സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 33 പന്തുകൾ നേരിട്ട ഹമ്മദ് മിർസ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 51 റൺസെടുത്തു.