തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതു വിപണിയെ അപേക്ഷിച്ച് അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. കഴിഞ്ഞ സെപ്റ്റംബർ 29ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്.
അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയാണുള്ളത്. ജയ, കുറുവ, മട്ട തുടങ്ങിയ അരികൾ കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത വിലയിലാണ് ലഭിക്കുക. പച്ചരി കിലോയ്ക്ക് 29 രൂപ മാത്രമാണ് വില. തുവരപ്പരിപ്പിന്, 88 രൂപ, ചെറുപയർ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് പയറുവർഗ്ഗങ്ങളുടെ വില. കിലോയ്ക്ക് പൊതുവിപണിയിൽ നൂറിന് മുകളിൽ വിലയുള്ള ഉത്പന്നങ്ങളാണിത്.
മറ്റു അവശ്യ വസ്തുക്കളിൽ, മുളക് 115.50 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര സപ്ലൈകോയിൽ 34.65 രൂപയ്ക്കാണ് ലഭിക്കുന്നത്. പൊതു വിപണിയിൽ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 46.21 രൂപ വിലയുണ്ട്. വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്. പൊതുവിപണയിൽ 466.38 രൂപ വിലയുള്ള വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്