ഡൽഹി: 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ എത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രാദേശിക, ആഗോള വിഷയങ്ങളിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. വ്യാപാരം, സമ്പദ് വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിലും പുടിൻ പങ്കെടുക്കും. റഷ്യൻ പ്രസിഡൻ്റിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് കർശന സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പുറമേ റഷ്യയുടെ അഡ്വാൻസ് സെക്യൂരിറ്റി, പ്രോട്ടോക്കോൾ ടീമുകളും സുരക്ഷ ഒരുക്കുന്നുണ്ട്.

