ധരംശാല:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. മുൻനിര ബാറ്റർമാരുടെ പ്രകടനമാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. ഓപ്പണർമാരായ അഭിഷേക് ശർമ (18 പന്തിൽ 33), ശുഭ്‌മൻ ഗിൽ (28 പന്തിൽ 28), സൂര്യകുമാർ യാദവ് എന്നിവരാണ് പുറത്തായത്. ശിവം ദുബെ ( 4 പന്തിൽ 10 ) തിലക് വർമ (34 പന്തിൽ 25 ) എന്നിവർ പുറത്താകാതെ നിന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. പതിവുശൈലിയിൽ അഭിഷേക് നിറഞ്ഞാടിയതോടെ അതിവേഗം സ്കോറുയർന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ യാൻസനും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ശുഭ്മൻ ഗിൽ രണ്ടക്കം കടന്നെങ്കിലും പതിയെയായിരുന്നു സ്കോറിങ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നും നിരാശപെടുത്തി

ധരംശാലയിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117ന് പുറത്താവുകയായിരുന്നു. 46 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി അർഷ്‌ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, അക്സർ പട്ടേൽ എന്നിവർക്ക് പകരം ഹർഷിത് റാണയും കുൽദീപ് യാദവും കളത്തിലിറങ്ങി. സഞ്ജു സാംസൺ തുടർച്ചയായ മൂന്നാം ടി20 മത്സരത്തിലും അവസരം ലഭിച്ചില്ല.

