തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനായി സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടി ഇരു പാർട്ടികളും വിശദമായി ചർച്ച ചെയ്യും.
ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായതായി പ്രാഥമിക വിലയിരുത്തൽ. സർക്കാർ നടത്തിയ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയില്ല. ഭൂരിപക്ഷ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായതും തിരിച്ചടിയായി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. യുഡിഎഫ് – ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ട് ഉയർത്തി നടത്തിയ പ്രചാരണവും തിരിച്ചടിയായോ എന്നതും പരിശോധിക്കും.
വികസന ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയില്ല. ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിയായി. താഴേത്തട്ടിൽ സംഘടനാസംവിധാനം ഫലപ്രദമായില്ലെന്നും വിലയിരുത്തുന്നു. ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടും സിപിഎം നേതൃയോഗം പരിശോധിക്കും. അതേസമയം സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്നാണ് സിപിഐ നേതാക്കളുടെ വിലയിരുത്തൽ.

