ലഖ്നോ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷയും ആശങ്കയും. ജയം ആവർത്തിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാതെ പരമ്പര സ്വന്തമാക്കാം. 2-1ന് മുന്നിലാണിപ്പോൾ ആതിഥേയർ. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നിലനിൽപ്പ് പോരാട്ടമാണ്. അതേസമയം, ക്യാപ്റ്റൻ സൂര്യകുമാർ യാദവമടക്കമുള്ള ബാറ്റർമാർ വലിയ സ്കോർ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് തലവേദനയായിട്ടുണ്ട്. 2025ൽ ഇന്ത്യൻ ജഴ്സിയിൽ ഒരു അർധശതകംപോലും സൂര്യയുടെ പേരിലില്ല.
സൂര്യക്ക് സമാനമാണ് ഓപണറും ഉപനായകനുമായ ശുഭ്‌മൻ ഗില്ലിന്റെ്റെ സ്ഥിതിയും. കഴിഞ്ഞ കളിയിൽ 28 പന്തിൽ 28 റൺസ് നേടിയത് മിച്ചം. പരമ്പരയിൽ ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത് 12, 5, 12 എന്നിങ്ങനെ സ്കോറുകളാണ്. ഫോമിലുള്ള സഞ്ജു സാംസണെപ്പോലെയുള്ളവർ പുറത്തിരിക്കുമ്പോഴാണ് മുൻനിര ബാറ്റർമാർ പലരും റൺസ് കണ്ടെത്താതെ വിഷമിക്കുന്നത്. സ്പിന്നർ കുൽദീപ് യാദവിനും പേസർ ഹർഷിത് റാണക്കും മൂന്നാം മത്സരത്തിൽ അവസരം നൽകിയെങ്കിലും സഞ്ജുവിനോട് ഇനിയും മുഖം തിരിക്കുകയാണ് ടീം മാനേജ്മെന്റ്.
അസുഖ ബാധിതനായ ഓൾ റൗണ്ടർ അക്ഷർ പട്ടേലിനെ മാറ്റി ഷഹ്ബാസ് അഹ്മദിനെ സ്ക്വാഡിലുൾപ്പെടുത്തിയതാണ് പുതിയ വാർത്ത. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാതിരുന്ന പേസർ ജസ്പ്രീത് ബുംറയുടെ കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. രണ്ടാം മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചെത്തിയ പ്രോട്ടീസിന് ധരംശാലയിൽ പക്ഷെ, ഏകപക്ഷീയമായി കീഴടങ്ങേണ്ടി വന്നു. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര അടിയറവെച്ചിരുന്നു. ട്വന്റി20 പരമ്പരയും നേടി മടങ്ങാനാണ് എയ്‌ഡൻ മാർകറത്തിന്റെ സംഘത്തിന്റെയും നീക്കങ്ങൾ.

