പുൽപ്പള്ളി : വണ്ടിക്കടവ് നിവാസികളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന കടുവയാണ് പിടിയിലായത്.ദേവർഗദ്ദയിലെ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയത് ഈ കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വണ്ടിക്കടവ് ചെത്തിമറ്റത്ത് കന്നാരംപുഴയുടെ സമീപം വനാതിർത്തിയിലാണ് പുൽപ്പള്ളി ദേവർഗദ്ധ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമൻ(മാരൻ–70) കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ പോകുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു. ഇൗ വർഷം കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് കൂമൻ
കടുവയെ ബത്തേരി കുപ്പാടിയിലെ വനം വകുപ്പിന്റെ ഹോസ്പൈസിലേക്ക് മാറ്റി. നേരത്തെ വനംവകുപ്പ് നിരീക്ഷിച്ചുവന്നിരുന്ന ആരോഗ്യ പ്രശ്നങ്ങളുള്ള കടുവ തന്നെയാണ് കൂട്ടിലായതെന്ന് അസി. വെറ്റിനറി സർജൻ ശ്യാം പറഞ്ഞു. മാരനെ കടുവ പിടികൂടിയ സ്ഥലത്തിനടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള കടുവ ആയതിനാൽ കാട്ടിൽ തുറന്നുവിടില്ല. 15 വയസ്സ് പ്രായമുള്ള കടുവക്ക് ഹോസ്പൈസിൽ ആവശ്യമായ ചികിത്സ നൽകും. ശനിയാഴ്‌ച തുടങ്ങിയ ശ്രമങ്ങളാണ് ഇപ്പോൾ ലക്ഷ്യം കണ്ടത്. തത്സമയ കാമറയിൽ ദൃശ്യങ്ങൾ ലഭിച്ചതോടെ വനവകുപ്പ് ഉദ്യോഗസ്ഥർ കൂടിന് അടുത്ത് എത്തി പരിശോധിച്ചപ്പോഴാണ് കടുവയാണെന്ന് മനസ്സിലായത്. നേരത്തെ വനം വകുപ്പ് തിരിച്ചറിഞ്ഞ WWL 48 എന്ന കടുവയാണ് പിടിയിലായത്.


