ബംഗളൂരു : ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളി ഫോറസ്റ്റ് ക്യാമ്പിൽ ജോലി ചെയ്യുന്ന സന്ന ഹൈദ(56) ആണ് മരിച്ചത്. സന്ന ഹൈദയും മറ്റ് മൂന്ന് സഹപ്രവർത്തകരും പട്രോളിംഗിനായി പുറപ്പെട്ടപ്പോഴാണ് സംഭവം. കടുവ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. സന്ന ഹൈദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബന്ദിപ്പൂർ വനമേഖലയിൽ, മൈസൂരുവിലെ സരഗുരു, എച്ച്ഡി കോട്ടെയിൽ ഒക്ടോബറിൽ 3 കർഷകരെ കടുവ കടിച്ചുകൊന്നതിനു പിന്നാലെ സഫാരിയും ട്രെക്കിങ്ങും നിരോധിച്ചിരുന്നു. കടുവയുടെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ വനമേഖലയിൽ പട്രോളിങ് വീണ്ടും ഉർജിതമാക്കിയിട്ടുണ്ട്.സംഭവത്തിൽ വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ബി ഖന്ദ്രെ അനുശോചനം രേഖപ്പെടുത്തി.


