കോട്ടയം: സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാൾ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 24-നാണ് മദ്യലഹരിയിൽ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ ചിങ്ങവനം പോലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചിരുന്നു. അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ചാണ് ലോട്ടറി വിൽപ്പനക്കാരനായ തങ്കരാജിന് പരുക്കേറ്റത്. ഉടൻ തന്നെ തങ്കരാജിനെ ആശുപത്രിയിലെത്തിച്ചിരുന്നു.
അപകടത്തിന് പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും സിദ്ധാർത്ഥ് ആക്രമിച്ചിരുന്നു. ഒടുവിൽ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 24-ന് രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സിദ്ധാർത്ഥം നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. സിദ്ധാർത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിൻ് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് പ്രഭു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ സിദ്ധാർത്ഥ് പരമ്പരയിൽ മഞ്ജു പിളളയുടെ മകനായാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു.അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ അഭിനയം ആരംഭിച്ചത്. സീരിയലിൽ കേന്ദ്ര കഥാപാത്രമായ ലക്ഷ്‌മിയുടെ ഭർത്താവായാണ് സിദ്ധാർത്ഥ് വേഷമിടുന്നത്


