ന്യൂഡൽഹി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി നാല് ദിവസം മുടങ്ങും. ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വർഷം മാർച്ചിലെ ശമ്ബള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി.
പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്ന് ജീവനക്കാർ
തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു. ആർ.ബി.ഐ, എല്‍ഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങളും നിലവില്‍ ആഴ്ചയില്‍ 5 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. വിദേശ വിനിമയ വിപണി, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ ശനിയാഴ്ചകളില്‍ പ്രവർത്തിക്കാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ അഞ്ച് ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും യുഎഫ്ബിയു അവകാശപ്പെടുന്നു.
“ഞങ്ങളുടെ ന്യായമായ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് നിർഭാഗ്യകരമാണ്. അതിനാല്‍ ജനുവരി 27-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും” എന്ന് യുഎഫ്ബിയു പ്രസ്താവനയില്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെയും ചില സ്വകാര്യ ബാങ്കുകളിലെയും ജീവനക്കാരെയും ഓഫീസർമാരെയും പ്രതിനിധീകരിക്കുന്ന ഒമ്ബത് പ്രധാന ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. #5DayBankingNow എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാമ്ബെയിനും സംഘടന സംഘടിപ്പിച്ചു.


