രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ ഭാരം നൽകിക്കൊണ്ട് നഷ്ടം നേരിടുന്ന സ്വകാര്യ ടെലികോം കമ്പനികളെ രക്ഷിക്കാൻ നീക്കം. ജൂൺ മുതൽ മൊബൈൽ സേവന നിരക്കുകൾ ഏകദേശം 15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പുറത്തിറക്കിയ ആനലിസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ നിരക്ക് വർധനവ് പരിഗണിക്കുന്നത്.
റിലയൻസ് ജിയോ പൊതു ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനിരിക്കയാണ്. വോഡാഫോൺ ഐഡിയ ഗ്രൂപ്പുകൾ വലിയ തകർച്ച നേരിടുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇവയാണ് വർധനവിന് പ്രധാന പ്രേരകശക്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിയോയുടെ ഓഹരി പ്രവേശനത്തിന് മുന്നോടിയായി ടെലികോം മേഖലയിലെ വരുമാനവും മൂല്യനിർണയവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.നിരക്ക് വർധനവ് പുതിയ ഉപഭോക്താക്കളുടെ എണ്ണം കുറയാൻ ഇടയാക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വില വർധനവ് ഗ്രാമീണ മേഖലയിലെയും കുറഞ്ഞ വരുമാന വിഭാഗങ്ങളിലെയും ഉപഭോക്താക്കളെയാവും കൂടുതൽ ബാധിക്കുക.


