സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാതെ മുങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തി പിഴയൊടുക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻ്റെ ആർസിയും (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ നടപ്പിലാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.
നിയമലംഘനം നടത്തുന്നവർക്ക് ലഭിക്കുന്ന ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം. ഇതിന് ശേഷം 45 ദിവസത്തിനുള്ളിൽ പിഴയൊടുക്കണം. അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലേക്കും ആർ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നതിലേക്കും നടപടികൾ നീങ്ങും. അഞ്ചുതവണയിൽ കൂടുതൽ ഗതാഗത നിയമലംഘനം നടത്തുകയും എന്നാൽ പിഴയടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ ‘ബ്ലാക്ക് ലിസ്റ്റിൽ’ ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ഒരു സേവനവും ലഭിക്കില്ല.
ചുവപ്പ് സിഗ്നൽ ലംഘിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴയടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും വ്യവസ്ഥയുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പും ചുമത്തുന്ന പിഴത്തുകയിൽ ചെറിയൊരു ശതമാനം മാത്രമാണ് നിലവിൽ ഖജനാവിലേക്ക് എത്തുന്നത്. നിയമത്തെ ഗൗരവമായി കാണാത്ത പ്രവണത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിയമലംഘകരുടെ വിവരങ്ങൾ തത്സമയം ‘വാഹൻ’, ‘സാരഥി’ പോർട്ടലുകളിൽ ലഭ്യമാകും.


