മംഗളൂരു: വീട്ടുപടിക്കൽ എത്തിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബെൽത്തങ്ങാടി താലൂക്കിലെ കണിയാടിഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അണ്ടിമാറു സ്വദേശി മഞ്ചപ്പ നായിക്കിനാണ് (62) പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ 8.15ഓടെ വീടിന് മുറ്റത്ത് നിൽക്കുകയായിരുന്ന മഞ്ചപ്പ നായിക്കിനെ പുലി പെട്ടെന്ന് ചാടിവീണ് ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് അടുത്തുള്ള കവുങ്ങിൽ ഓടിക്കയറിയതിനാലാണ് ഇദ്ദേഹത്തിന് ജീവൻ തിരിച്ചു കിട്ടിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ നായിക്കിനെ ഉടൻ തന്നെ ബെൽത്തങ്ങാടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശം ഇപ്പോൾ പുലി ഭീതിയിലാണ്


