അരുണാചൽ പ്രദേശ്: തവാങ് ജില്ലയിലെ സേല തടാകത്തിൽ വിനോദയാത്രപോയ എഴംഗ മലയാളിസംഘം തടാകത്തിൽ അപകടത്തിൽപ്പെട്ടു. കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ഒരാളെ കാണാതായി. നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൻ വിനു പ്രകാശ് (26) ആണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയെ മാധവ് മധുവിനെയാണ് കാണാതായത്.
അരുണാചൽ തവാങ് ജില്ലയിലെ സേല തടാകത്തിൽ വെള്ളിയാഴ്ചയാണ് അപകടം. ഐസ് പാളികൾ മൂടിയ തടാകത്തിന് മുകളിലൂടെ നടന്നപ്പോൾ പാളികൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പോലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി.
താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. ഏഴ് പേരാണ്സം ഘത്തിലുണ്ടായിരുന്നത്. മരിച്ചയാളുടെ മൃതദേഹം ഇവിടുത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.


