കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിന് പൂർണ പിന്തുണയുമായി സിപിഎം. പണിമുടക്ക് സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. പ്രധാന തൊഴിലാളി സംഘടനകൾക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കൂടിയാകുമ്പോൾ കേരളത്തിൽ പണിമുടക്ക് ബന്ദായി മാറിയേക്കും
രാജ്യത്തിൻ്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തീവ്രസ്വകാര്യവൽക്കരണത്തിന് തടയിടുക, സാമൂഹ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പണിമുടക്ക്. പണിമുടക്കിൻ്റെ സമ്പൂർണ വിജയം ഉറപ്പാക്കാൻ ഓരോ പാർട്ടി അംഗവും അവരുടെ പ്രവർത്തനമേഖലയിൽ സജീവമായി ഇടപെടണമെന്നും എംഎ ബേബി ആഹ്വാനം ചെയ്തു.
പരമാവധി ജനങ്ങളെ സംഘടിപ്പിക്കണം. കോർപ്പറേറ്റ് കൊള്ളലാഭത്തിൻ്റെ അൾത്താരയിൽ പൊരുതിനേടിയ അവകാശങ്ങളെ അടിയറവ് വെയ്‌ക്കില്ലെന്ന അധ്വാനജനവിഭാഗത്തിൻ്റെ പ്രഖ്യാപനമായി പണിമുടക്ക് മാറും’ എംഎ ബേബി പറഞ്ഞു. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ദേശീയ പണിമുടക്ക്.
വൈദ്യുതി ഭേദഗതി ബിൽ രാജ്യത്തെ വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. പ്രസ്തുത ബില്ലിലൂടെ ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണക്കാർക്ക് അനുമതി നൽകുന്നതും അതു വഴി വിതരണ മേഖല കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാകുമെന്ന് സിഐടിയു പതികരിച്ചു. സബ്സിഡികൾ ഇല്ലാതാക്കുകയും, സ്വകാര്യ കമ്പനികൾ അവരുടെ ലാഭം വർധിപ്പിക്കുകയും ചെയ്യുന്നതോടുകൂടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും.
സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കുറച്ച്, വൈദ്യുതി വിതരണത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും കേന്ദ്രസർക്കാരിന് കീഴിലാക്കാൻ ആണ് ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരതൊഴിലുകൾ ഇല്ലാതാക്കുകയും കരാർ തൊഴിലുകൾ വർധിപ്പിക്കുന്നു. ജനങ്ങളുടെ അവശ്യ സേവന മേഖലയായ വൈദ്യുതിയെ കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാനായി വിട്ടുനിൽക്കുന്ന മോദി സർക്കാരിൻ്റെ നയത്തിനെതിരായിട്ടാണ് ഫെബ്രുവരി 12ലെ ദേശീയ പണിമുടക്കെന്നും സിഐടിയു അറിയിച്ചു.



