ഡൽഹി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലന്ന് സുപ്രീം കോടതി. ബന്ധം വഷളാകുമ്പോൾ ബലാത്സംഗ കേസുകൾ ഫയൽ ചെയ്യുന്നതിലൂടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനാൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന്റെ പേരിൽ അയാൾക്കെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് കോടതി വിധിച്ചു.
വിവാഹ വാഗ്ദാനം നൽകി വിവാഹിതയായ ഒരു വനിതാ സഹപ്രവർത്തകയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ സുപ്രിംകോടതി വ്യാഴാഴ്ച റദ്ദാക്കി. “വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ കക്ഷികൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വസ്തുത എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി പലതവണ തീർപ്പുകൽപ്പിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാൻ കഴിയൂ.
അപ്പീലിനെതിരെയുള്ള ബലാത്സംഗക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇന്ന് നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പ്രസ്തുത കുറ്റകൃത്യത്തിന് ആവശ്യമായ ഘടകങ്ങൾ കണ്ടെത്തി യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബെഞ്ച് പറഞ്ഞു.
അതേസമയം 2022 സെപ്തംബര് മുതൽ അഭിഭാഷകൻ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചിരുന്നതായും 33കാരിയായ അമ്മയും അഭിഭാഷകയുമായ പരാതിക്കാരി ആരോപിക്കുന്നു. 2025 ജനുവരി വരെ ഈ ബന്ധം തുടർന്നുവെന്നും അതിനിടയിൽ താൻ ഗർഭിണിയായെന്നും ഗർഭഛിദ്രത്തിന് വിധേയയായെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ കാലയളവിൽ യുവതി നിയമപരമായി വിവാഹിതയായിരുന്നുവെന്നും നിരീക്ഷിച്ചു. പകരം കൃത്യമായി ബോധ്യമുള്ള വിദ്യാസമ്പന്നരായ രണ്ട് പേര് പേര് തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധമാണിതെന്നും ചൂണ്ടിക്കാട്ടി.


