വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി പുതിയ ഒരു ബദൽ പാത നിർദേശം കൂടി ഉയരുന്നു. ചിപ്പിലിത്തോട്- മരുതിലാവ്- വട്ടച്ചിറ വഴി ലക്കിടിയിൽ എത്തിച്ചേരുന്നതാണു പുതിയ പാത.ഇത് നിലവിൽ പരിഗണനയിലുള്ള ബദൽ റോഡുകളെക്കാൾ ദൂരം കുറഞ്ഞതും കൊടുംവളവുകൾ ഇല്ലാത്തതും കയറ്റം കുറഞ്ഞതുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദേശീയപാതയിലെ ചിപ്പിലിത്തോട് ജംക്ഷൻ മുതൽ വട്ടച്ചിറ കോളനി വനാതിർത്തി വരെ 6 കിലോ മീറ്റർ ദൂരവും തുടർന്ന് ലക്കിടി വരെ 7 കിലോമീറ്റർ ദൂരവും വരുന്നതാണ് ഈ ബദൽ പാത. വനാതിർത്തി വരെ ടാർ ചെയ്ത റോഡ് ഗതാഗത യോഗ്യമാണ്. നിക്ഷിപ്ത വനം ആയതുകൊണ്ട് റോഡ് നിർമിക്കുന്നതിനാവശ്യമായ വനഭൂമി വിട്ടുകിട്ടാൻ കാര്യമായ പ്രയാസം ഉണ്ടാവില്ലെന്നാണു കരുതുന്നത്. ചിപ്പിലിത്തോട് നിന്നു നിലവിലെ ദേശീയ പാതയെക്കാൾ ദൂരം കുറഞ്ഞതാണ് നിർദിഷ്ട ബദൽ റോഡ്.
ആദിവാസികളുടെയും മറ്റും പരമ്പരാഗത പാത കൂടിയായ ഈ റോഡ് യാഥാർഥ്യമാക്കണ മെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ ചെയർമാനും ജില്ലാ പഞ്ചായത്ത് മുൻ മെംബറുമായ വി.ഡി. ജോസഫ് പ്രിയങ്ക ഗാന്ധി എംപി മുഖേന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു നിവേദനം കൈമാറി. ദേശീയ പാത 766 കോഴിക്കോട് മലാപ്പറമ്പ് മുതൽ വയനാട് മുത്തങ്ങ വരെ നാലുവരി പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ ബൈപാസ് അടക്കം ഡിപിആർ തയാറാക്കാൻ ടെൻഡർ നൽകിയ സാഹചര്യത്തിൽ ഈ ബദൽ റോഡ് സാധ്യത കൂടി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




