പള്ളിക്കെലേ: ട്വന്റി 20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ശ്രീലങ്ക സൂപ്പർ എട്ടിൽ. ഓപ്പണർ പാത്തും നിസംഗയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ഓസ്‌ട്രേലിയ പുറത്താകലിന്റെ വക്കിലെത്തി. നാളെ നടക്കുന്ന മത്സരത്തിൽ സിംബാബ്‌വെ അയർലൻഡിനെ പരാജയപ്പെടുത്തിയാൽ ഓസ്‌ട്രേലിയ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകും.
182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ കുസാൽ പെരേരയെ (1) നഷ്ടമായെങ്കിലും പാത്തും നിസംഗ ക്രീസ് ഭരിച്ചു. വെറും 52 പന്തിൽ സെഞ്ച്വറി തികച്ച നിസംഗ പത്ത് ബൗണ്ടറികളും അഞ്ച് സിക്സറുകളുമാണ് പറത്തിയത്. രണ്ടാം വിക്കറ്റിൽ കുസാൽ മെൻഡിസിനൊപ്പം (51) ചേർന്ന് 97 റൺസാണ് നിസംഗ കൂട്ടിച്ചേർത്തത്. പവൻ രത്‌നായകെ (28*) പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് മിച്ചൽ മാർഷും (54) ട്രാവിസ് ഹെഡും (56) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒരു ഘട്ടത്തിൽ 10 ഓവറിൽ 110-1 എന്ന നിലയിലായിരുന്ന ഓസീസ് 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര തകരുകയായിരുന്നു. കാമറൂൺ ഗ്രീൻ (3), ടിം ഡേവിഡ് (6), സ്റ്റോയിനിസ് (4) എന്നിവർ നിരാശപ്പെടുത്തി. ലങ്കയ്ക്കായി ദുഷാൻ ഹേമന്ദ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.



