ധാക്ക: ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ താരിഖ് റഹ്മാനെ ഇന്ത്യാ സന്ദർശനത്തിനായി നരേന്ദ്ര മോദി ക്ഷണിച്ചു. ചൊവ്വാഴ്ച ധാക്കയിൽ നടന്ന താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്. ബംഗ്ലാദേശിലെ പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന പ്രധാനമന്ത്രി, അയൽരാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.
പ്രധാനമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ഉള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഓം ബിർള, ഒരു ജനാധിപത്യപരവും പുരോഗമനപരവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.



