കോഴിക്കോട്: നഗരത്തിൽ വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തിവന്ന ദമ്പതികൾ പോലീസ് പിടിയിലായി. അരീക്കോട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി. നിർഫാന എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവരുടെ പങ്കും പുറത്തുവന്നത്.
ലഹരി ഇടപാടുകാർക്കിടയിൽ ‘ഡോൺ’ എന്ന പേരിലാണ് ഇർഫാൻ അറിയപ്പെട്ടിരുന്നത്. രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങിയായിരുന്നു വിൽപ്പന. പോലീസിന്റെയും നാട്ടുകാരുടെയും സംശയം ഒഴിവാക്കാനാണ് ഇർഫാൻ ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർ എന്ന വ്യാജേന ഇവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ചുനൽകുകയായിരുന്നു പതിവ്.
ലഹരി ഇടപാടിലൂടെ ലഭിക്കുന്ന പണം നിർഫാനയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറ്റം ചെയ്തിരുന്നത്. ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. സിറ്റി ഡാൻസാഫ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്പതികളെ നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റിലായ ഇർഫാൻ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.



