സംസ്ഥാനത്ത് തീവ്രവോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. ഇന്ന് തിരുവനന്തപുരത്താണ് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരുക. ബന്ധുക്കളുടെ എപ്പിക് നമ്പർ ഉള്‍പ്പെടുത്താത്തതിനെ തുടർന്ന് പ്രവാസി വോട്ടർമാരുടെ അപേക്ഷകള്‍ തള്ളിയെന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ യോഗത്തില്‍ ചർച്ചയാകും.
നാളെ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയില്‍ ആകെ വോട്ടർമാരുടെ എണ്ണം 2.70 കോടിക്ക് താഴെയാകും. സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികള്‍ ആരംഭിക്കുമ്പോള്‍ 2,78,50,856 ആയിരുന്നു വോട്ടർമാരുടെ എണ്ണം. എന്യൂമറേഷൻ ഘട്ടത്തിന് ശേഷം കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24,80,503 പേരെ ഒഴിവാക്കുകയും ആകെ വോട്ടർമാർ 2,54,42,352 ആയി ചുരുങ്ങുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഹിയറിങ്ങിലൂടെ കരട് വോട്ടർപട്ടികയില്‍ ഇടംപിടിച്ച 39,297പേർ കൂടി വോട്ടർപ്പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇതില്‍ 4217പേർ എന്യൂമറേഷൻ ഘട്ടത്തില്‍ മരണപ്പെട്ടവരും 1630പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 33,450 പേർ താമസം മാറിയവരുമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
കരട് പട്ടികയില്‍ ഉള്‍പ്പെട്ട 2,54,42,352 വോട്ടർമാരില്‍, മാപ്പിങ് ലഭ്യമല്ലാത്തതും ലോജിക്കല്‍ പിശകുകളുമുള്ള 36,88,948 പേർക്കായിരുന്നു ഹിയറിങ് നടത്തിയത്. ഹിയറിങ് ഘട്ടത്തില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കിയ കരട് വോട്ടർപട്ടികയില്‍ ഉള്‍പ്പെട്ടവരെയും പുതിയ അപേക്ഷകരേയും ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കുന്നത്. 15,91,494 പുതിയ അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുള്ളത്. ഇതില്‍ 2,21,491 പേർ പ്രവാസികളാണ്.


