തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിൽ ഫാസിലത്തിൻ്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്. കുടുംബത്തിൻ്റെ പരാതിയിൽ ആര്യനാട് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
ഇക്കഴിഞ്ഞ 18-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഞ്ഞിന് തളർച്ചയും ശ്വാസതടസ്സവും കൺപോള തടിപ്പും അനുഭവപ്പെട്ടു. തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിലെത്തി. പിന്നീട് വീണ്ടും പണിയും തളർച്ചയും ഉണ്ടായതോടെ കാട്ടാക്കട മമ്മൽ ആശുപത്രിയിലും ചികിത്സിച്ചു. 20-ന് കൺപോള തടിപ്പിന് കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ 11 മണിക്ക് കുഞ്ഞിന് വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ കാട്ടാക്കട മമൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെയുള്ള ഡോക്ടർ രക്തവും മൂത്രവും സാമ്പിൾ എടുത്തു പരിശോധനയയ്ക്കുകയും ചെയ്തു.
ശേഷം ശ്വാസതടസ്സത്തിന് ആവിപിടിച്ചും ഓക്‌സിജൻ കൊടുക്കുകയും ചെയ്തശേഷം കയ്യിൽ രണ്ട് ഇൻജക്ഷൻ എടുത്തു. ഇതോടെ കുഞ്ഞിന് അസുഖം കൂടിയതായി പരാതി ഉയർന്നു. മമൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഒരു നേഴ്‌സും ബന്ധുക്കളോടൊപ്പം കുഞ്ഞിനെ ആംബുലൻസിൽ ഉടൻ നെയ്യാർ മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെത്തി.
ഡോക്ടർ പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 12.55 ന് കുഞ്ഞ് മരിച്ചതായി പരാതിയുണ്ട്.മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷമേ കുഞ്ഞ് എങ്ങനെ മരിച്ചു എന്നുള്ളത് വ്യക്തമായി അറിയാൻ കഴിയുന്നുള്ളൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.



