കാക്കനാട് : കെട്ടിടത്തിന് കംപ്ളീഷൻ സർട്ടിഫിക്കറ്റ് നല്കാൻ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ ദീപേഷിനെ കാക്കനാട് വച്ച് വിജിലൻസ് സംഘം പിടികൂടി.ചാലിക്കരയില്‍ നിർമ്മിച്ച 5,5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഗോഡൗണിന് സർട്ടിഫിക്കറ്റ് നല്‍കാനാണ് പണം വാങ്ങിയത്.
ഗോഡൗണ്‍ നിർമ്മിച്ചപ്പോള്‍ നിയമാനുസൃതം പൂർത്തിയാക്കേണ്ട ടോയ്ലെറ്റുകള് നിർമ്മിക്കാത്തതിനാല്‍ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. അതിനാല്‍ കെട്ടിട നമ്പർ ലഭിക്കാതെ നാളുകളായി ഉടമ ഓഫീസ് കയറി ഇറങ്ങി. ഇതിനിടെ ദീപേഷ് സർട്ടിഫിക്കേറ്റിന് 20 ലക്ഷം ആവശ്യപ്പെട്ടു. ഒടുവില്‍ 15 ലക്ഷം രൂപയുടെ ഓഫർ നല്കിയ ശേഷം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി 10ഓടെയാണ് കാക്കനാട് സിവില്‍ സ്റ്റേഷൻ സമീപമുള്ള ടീ ഷോപ്പിന്റെ മുന്നില്‍ വച്ച് ദീപേഷ് 5 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ ചെക്കും വാങ്ങി തന്റെ ലാപ്ടോപ്പില്‍ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ശരിയാക്കി നല്‍കിയത്. ഇതിനിടെ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന കാക്കനാട് തെങ്ങോട്ടുള്ള വാടകവീട്ടിലും പഞ്ചായത്തിലുമെത്തി ഗോഡൗണുമായി ബന്ധപ്പെട്ട ഫയലുകളും പിടിച്ചെടുത്തു. ദീപേഷിനെ ഇന്ന് വിജിലൻസ് കോടതിയില്‍ ഹാജരാക്കും. ഒരു മാസം മുമ്പാണ് കണ്ണൂർ സ്വദേശിയായ ദീപേഷ് സ്ഥലം മാറ്റം ലഭിച്ച് പുത്തൻകുരിശിലെത്തിയത്.



