കൊയിലാണ്ടി: വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽകുമാറിന്റെയും, ലിസിയുടെയും മകൾ ശ്രീനന്ദയെ (21) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനാരായണ ഗുരു കോളേജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ..
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളേജ് കഴിഞ്ഞെത്തിയ ശ്രീനന്ദയോട്, സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ പോകാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടെ വരാൻ തയ്യാറാകാതിരുന്ന ശ്രീനന്ദ വീട്ടിൽ തന്നെ തുടരുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ പിതാവ് വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയും, ജനാലയിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്നത് കാണുകയുമായിരുന്നു. ഉടൻ തന്നെ വാതിൽ തകർത്ത് അകത്തുകയറി ആശുപത്രിയില്‍ ഏത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..
ശരീരത്തില്‍ നെറ്റിയിലും, താടിയിലും കാണപ്പെട്ട മുറിവുകളാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ജനിപ്പിക്കുന്നത്. സൈക്കോളജി വിദ്യാർത്ഥിനിയായ ശ്രീനന്ദയ്ക്ക് പെട്ടെന്നുണ്ടായ മാനസിക പ്രയാസങ്ങളോ, പ്രവണതയോ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാക്കുന്നതിനായി വിശദമായ പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്..



