ചെന്നൈ :ടി 20 ലോകകപ്പിലെ അതിനിർണായകമായ മത്സരത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈയിലെ ഐതിഹാസികമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റ അപ്രതീക്ഷിത തോല്‍വിയും നെറ്റ് റണ്‍റേറ്റിലെ ഇടിവും ഇന്ത്യൻ ക്യാമ്പില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സെമി ഫൈനല്‍ സാധ്യതകള്‍ സജീവമായി നിലനിർത്താൻ ഇന്ന് സിംബാബ്‌വെയ്‌ക്കെതിരെ വലിയൊരു വിജയം തന്നെ സൂര്യകുമാറിനും സംഘത്തിനും അനിവാര്യമാണ്.
ടോപ്പ് ഓർഡറിലെ തുടർച്ചയായ പരാജയങ്ങള്‍ ഇന്ത്യൻ ടീമിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഇടംകയ്യൻ ബാറ്റർമാർ കൂടുതലുള്ള നിലവിലെ ബാറ്റിംഗ് ക്രമത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നു. മോശം ഫോമിലുള്ള തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിന് അവസരം നല്‍കിയാല്‍ അത് ബാറ്റിംഗിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്. യുവതാരം അഭിഷേക് ശർമ്മയ്ക്ക് മാനേജ്‌മെന്റ് പരസ്യമായി പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം എങ്ങനെ തിളങ്ങും എന്നത് നിർണ്ണായകമാകും.
ചെപ്പോക്കിലെ പിച്ചില്‍ സ്പിന്നർമാർക്ക് ലഭിക്കുന്ന മുൻതൂക്കം കണക്കിലെടുത്ത് ബൗളിംഗ് നിരയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. വരുണ്‍ ചക്രവർത്തിയോടൊപ്പം കുല്‍ദീപ് യാദവിനെ കൂടി ഉള്‍പ്പെടുത്താനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ഇത് ബാറ്റിംഗ് ആഴത്തെ ബാധിക്കുമോ എന്ന ആശങ്ക ടീമിനുണ്ട്.



