കൊല്ലം ജില്ലയിലെ നല്ലില സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഒന്നാം പ്രതി സഫ്ന ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൊലീസിന്റെ വിവരങ്ങൾ പ്രകാരം, സോഷ്യൽ മീഡിയ വഴിയാണ് യുവാവും സഫ്നയും പരിചയപ്പെട്ടത്. കുറച്ചുകാലമായി ബന്ധം തുടരുന്നതിനിടെയാണ് സംഭവം. സംഭവദിവസം വൈകിട്ട് ഒരുമിച്ച് പുറത്തുപോകാമെന്ന പേരിൽ യുവാവിനെ പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ട് ആറരയോടെ ഹോട്ടലിലെത്തിയ യുവാവിനെ മുൻകൂട്ടി ടോയ്ലറ്റിൽ ഒളിച്ചിരുന്ന രണ്ടുപേരും പുറത്ത് നിന്നെത്തിയ മറ്റ് രണ്ടുപേരും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്.

യുവാവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായും, ഇയാൾ വിസമ്മതിച്ചതിനെ തുടർന്ന് മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്ത് ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. നഗ്ന ചിത്രങ്ങൾ പകർത്തിയതായും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ വിവിധ ഗുരുതര വകുപ്പുകൾ ചുമത്തി അന്വേഷണം പുരോഗമിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ആളുകളുമായി കൂടിക്കാഴ്ചകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി..




