കേന്ദ്ര ഭൂജല വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അക്വിഫർ മാപ്പിങ്ങിന്റെയും ഭൂജല കൈകാര്യ പദ്ധതികളുടെയും പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവതരിപ്പിച്ചു.
ജില്ലയിൽ ശാസ്ത്രീയമായ ഭൂജല സംരക്ഷണം, റീചാർജ് പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കളക്ടർ ചൂണ്ടിക്കാട്ടി.യോഗത്തിൽ അക്വിഫറുകളുടെ സ്വഭാവം, ഭൂജല ലഭ്യത, ഗുണനിലവാരം, റീചാർജ് സാധ്യതകൾ, മാനേജ്‌മെന്റ് പദ്ധതികൾ ചർച്ച ചെയ്തു.
ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളായ ബാണാസുര സാഗർ, കാരാപ്പുഴ എന്നിവയുടെ ജലസേചന സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തിയാൽ ഭൂജല ലഭ്യത കൂടുതൽ ഉറപ്പാക്കാമെന്ന് യോഗം വിലയിരുത്തി.
വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ജലസംരക്ഷണ ഏകോപിപ്പിച്ച് കേന്ദ്രികൃത ഡാറ്റാബേസ് രൂപീകരിക്കുക,വനമേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ വനവകുപ്പിന്റെ ഏകോപനത്തോടെ വനത്തിനുള്ളിൽ ജലസംരക്ഷണ നടപടികൾ നടപ്പിലാക്കിയാൽ വന്യജീവി ആക്രമണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാമെന്ന അഭിപ്രായം ഉയർന്നു.വരൾച്ച ബാധിത പഞ്ചായത്തുകളിൽ അക്വിഫറിന്റെ സ്വഭാവം, ഭൂജല ലഭ്യത, ഭൂജലവിതാനം എന്നിവയുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ ജലസംരക്ഷണ നടപടികൾ നടപ്പിലാക്കിയാൽ സുസ്ഥിര ജലവിഭവ വികസനത്തിന് സഹായകമാകുമെന്ന് യോഗം വിലയിരുത്തി.
കേന്ദ്ര ഭൂജല വകുപ്പിലെ ശാസ്ത്രജ്ഞൻ ജി. ശ്രീനാഥ് നടത്തിയ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകളും ശാസ്ത്രീയ വിലയിരുത്തലുകളുമാണ് യോഗത്തിൽ അവതരിച്ചത്. ജില്ലാ ഭൂജല വകുപ്പ് ഓഫീസർ ഇ. പി സീമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.




