ഡൽഹി: ഇറാൻ-ഇസ്രായേൽ യുദ്ധ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി ആഭ്യന്തരമന്ത്രാലയം. സംഘർഷ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണം. പ്രകോപന പ്രതികരണങ്ങളെ തിരിച്ചറിയണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യം കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭ വിലയിരുത്തി. ഇന്ത്യക്കാർക്ക് സഹായം നൽകാൻ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പൗരന്മാർക്ക് സുരക്ഷ ഒരുക്കാനും യാത്രക്കാർ വിദ്യാർഥികൾ എന്നിവർക്ക് സഹായം നൽകാനും നിർദേശം നൽകി.ഫെബ്രുവരി 28 ന് അയച്ച സർക്കുലറിൽ സംസ്ഥാന സർക്കാരുകളോടും സുരക്ഷാ ഏജൻസികളോടും ജാഗ്രത പാലിക്കാനും അശാന്തിക്ക് കാരണമാകുന്ന പ്രകോപനങ്ങൾ നടത്തുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
ഇറാനെതിരായ ഇസ്രായേൽ-യുഎസ് ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. പ്രാദേശിക സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ശത്രുത എത്രയും വേഗം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം അറിയിക്കുകയും സാധാരണക്കാരുടെ സുരക്ഷ ഒരു മുൻഗണനയായി തുടരണമെന്ന് ഊന്നിപ്പറയുകയും ചെയ്തു.പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) യോഗത്തിലും മോദി അധ്യക്ഷത വഹിച്ചു.യുദ്ധസാഹചര്യം കേന്ദ്രം വിലയിരുത്തിയിട്ടുണ്ടെന്നും ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും കേന്ദ്രമന്തി കിരൺ റിജിജു പറഞ്ഞു.




