ഇറാനിലെ യുഎസ് – ഇസ്രയേല്‍ സൈനിക നീക്കത്തിനെതിരെ വീണ്ടും വിമർശനവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചസ്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാപാര ഭീഷണി വീണ്ടും ഉയർത്തിയതിന് പിന്നാലെയാണ് തന്റെ നിലപാടില്‍ ഉറച്ചു തന്നെ സാൻചസ് മറുപടി നല്‍കിയത്. ലക്ഷകണക്കിന് പേരുടെ ജീവൻവച്ചുള്ള തീക്കളിയാണ് ഇറാനിലെ യുദ്ധമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുന്ന സൈനിക കേന്ദ്രത്തില്‍ നിന്നും ഇറാനെതിരെ ആക്രമണം നടത്താൻ യുഎസിന് സ്പെയിൻ അനുമതി നല്‍കാത്തതിനെ തുടർന്നാണ് സ്പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ലോകത്തിന് നല്ലതല്ലാത്ത മോശമായ ഒരു പ്രവര്‍ത്തിയില്‍ ഇടപെടാന്‍ സ്പെയിന് താത്പര്യമില്ല. ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുംഎതിരാണ്. ആരുടെയും ഭീഷണിക്ക് വഴങ്ങാനും ഉദ്ദേശിക്കുന്നില്ലെന്ന് സാന്‍ചസ് വ്യക്തമാക്കി. യൂറോപിലെ പുരോഗമനവാദിയായി നേതാവെന്ന് പരക്കേ അറിയപ്പെടുന്ന സാന്‍ചസ് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തുന്ന ആക്രമണത്തെ നീതികരിക്കാനാകാത്തതും അപകടകരവുമായ സൈനിക ഇടപെടല്‍ എന്നാണ് വിശേഷിപ്പിച്ചത്.



