ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച ഊർജ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. വരും ആഴ്ചകളിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം തടസ്സപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ഗൾഫ് രാജ്യങ്ങളും സമാനമായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാകുമെന്നും കഅബി കൂട്ടിച്ചേർത്തു.റാസ് ലഫാൻ പ്ലാന്റിലെ നാശനഷ്ടങ്ങൾ ഇപ്പോൾ വിലയിരുത്തി വരികയാണ്. അറ്റകുറ്റപ്പണികൾക്കായി എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. യുദ്ധം അവസാനിച്ചാലും തകരാറിലായ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും കയറ്റുമതി സാധാരണ നിലയിലാക്കാനും സമയമെടുക്കും. നിലവിൽ ഖത്തറിന്റെ പക്കലുള്ള 128 എൽഎൻജി കപ്പലുകളിൽ ആറോ ഏഴോ എണ്ണത്തിന് മാത്രമേ ചരക്ക് കയറ്റാൻ സാധിക്കുന്നുള്ളൂ. ലോകത്തിലെ എണ്ണ-വാതക നീക്കത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് സ്ഥിതി ഗുരുതരമാക്കും. വരും ആഴ്ചകളിൽ എണ്ണവില 150 ഡോളറിലേക്കും, സ്വാഭാവിക വാതക വില യൂണിറ്റിന് 40 ഡോളറിലേക്കും എത്തിയേക്കാമെന്നാണ് ഖത്തറിന്റെ കണക്കുകൂട്ടൽ

ഇപ്പോഴുള്ള പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ മൊത്തത്തിൽ ബാധിക്കുമെന്ന് കഅബി മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പെട്രോകെമിക്കൽസ്, വളം തുടങ്ങിയവയുടെ വിതരണം തടസ്സപ്പെടുന്നത് ലോകമെമ്പാടുമുള്ള നിർമാണ മേഖലകളെയും ഫാക്ടറികളെയും പ്രതിസന്ധിയിലാക്കും. യുദ്ധം തുടരുകയാണെങ്കിൽ ആഗോള ജിഡിപി വളർച്ചയെ അത് ദോഷകരമായി ബാധിക്കുകയും എല്ലാ രാജ്യങ്ങളിലും എണ്ണ പ്രകൃതി വാതക വിലകുത്തനെ ഉയരുകയും ചെയ്യും. പല ഉൽപ്പന്നങ്ങൾക്കും ക്ഷാമം നേരിടാനും ഫാക്ടറികൾ അടച്ചുപൂട്ടുന്ന സാഹചര്യം ഉണ്ടാകാനും ഇത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ ഖത്തർ എനർജി തങ്ങളുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൈനിക തലത്തിൽ വെടിനിർത്തൽ ഉറപ്പാക്കാതെ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കില്ലെന്നും തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.




