പശ്ചിമേഷ്യയിലെ വ്യോമപാത നിയന്ത്രണങ്ങൾക്കിടയിലും പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. സൗദി അറേബ്യയിൽ നിന്ന് കരിപ്പൂർ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ വിമാനക്കമ്പനികൾ പ്രഖ്യാപിച്ചു. സൗദിയുടെയും ഒമാന്റെയും വ്യോമപാതകൾ തടസ്സമില്ലാതെ തുറന്നു കിടക്കുന്ന സാഹചര്യത്തിലാണ് ജിദ്ദയിൽ നിന്നുള്ള സർവീസുകൾ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത്.

മാർച്ച് ഏഴ് മുതൽ ജിദ്ദ-കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നടത്തും. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ദമ്മാമിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഫെബ്രുവരി 28-നും മാർച്ച് എട്ടിനും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്കായി കമ്പനികൾ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് നാലിന് മുൻപ് ടിക്കറ്റ് എടുത്തവർക്ക് അധിക ചാർജുകളില്ലാതെ ഒരു മാസത്തിനുള്ളിലെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനോ സാധിക്കും.
യാത്രക്കാരെ വിമാനക്കമ്പനികൾ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അതിനാൽ വെബ്സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി www.airindia.com എന്ന വെബ്സൈറ്റോ +911169329333, +911169329999 എന്നീ കസ്റ്റമർ കെയർ നമ്പറുകളിലോ ബന്ധപ്പെടാം.
വാട്സ്ആപ്പ് വഴി സഹായം തേടുന്നവർക്ക് +91 63600 12345 എന്ന നമ്പറും ഉപയോഗിക്കാം.



