ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഗ്രാമീണ മേഖലയിലെ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തി. നഗരപ്രദേശങ്ങളിൽ ബുക്കിങ് ഇടവേള 25 ദിവസമായും ഉയർത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ 21 ദിവസമാക്കി ദീർഘിപ്പിച്ചിരുന്നു. ഇതാണ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പ്രതിസന്ധി ഒഴിവാക്കാനാണ് നിയന്ത്രണമേർപ്പെടുത്തിയതെന്ന് കേന്ദ്രം പറയുന്നു.
പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കപ്പൽ സർവീസുകളുടെ കുറവുമൂലം ഊർജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടർ വിതരണം പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ ഗ്യാസ് ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ ഊർജ മേഖല സുരക്ഷിതമാണെന്നും ഇന്ധനക്ഷാമം നിലവിലില്ലെന്നുമാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലോക്‌സഭയിൽ പറഞ്ഞത്. ഇന്ധനം ശേഖരിക്കാനായുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു



