തിരുവനന്തപുരം: പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ തെരഞ്ഞെടുപ്പിലേക്ക് എടുത്തെറിയപ്പെട്ടതിന്‍റെ അമ്പരപ്പിലാണ് രാഷ്ട്രീയ കേരളം. എൽ.ഡി.എഫ് മൂന്നാം തവണയും അധികാരം പിടിക്കുമോ യു.ഡി.എഫ് തിരിച്ചുവരുമോ എന്ന നിർണായക ചോദ്യത്തിന് ഉത്തരം തേടിയുള്ള രാഷ്ട്രീയ പടയൊരുക്കത്തിന്‍റെ നാളുകളാണ് ഇനി. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ എത്രത്തോളം വെല്ലുവിളിയാകുമെന്നത് ഇതര മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. ഒരുക്കം പൂർത്തിയാക്കാൻ സമയം പരിമിതമെങ്കിലും മിന്നൽ വേഗത്തിലുള്ള പ്രചാരണത്തിനാണ് മുന്നണികൾ തയാറെടുക്കുന്നത്. പ്രഖ്യാപനം വന്നയുടൻ ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും റോഡ് ഷോകളുമായി കളംനിറയുകയും ചെയ്തു. യു.ഡി.എഫിലും സ്ഥാനാർഥി പ്രഖ്യാപനത്തിന് തിരക്കിട്ട നീക്കങ്ങളാണ്. കഴിഞ്ഞ തവണത്തെപ്പോലെ ദിവസങ്ങൾ നീളുന്ന പര്യടനങ്ങൾക്കോ ചിട്ടയായ സ്ക്വാഡ് പ്രവർത്തനങ്ങൾക്കോ ഇത്തവണ സമയമില്ലാത്തിനാൽ എല്ലാം ധൃതിയിലാണ്. കൺവെൻഷനുകൾക്കും റോഡ് ഷോകൾക്കും താരപ്രചാരകരുടെ വരവിനുമടക്കം ഇനിയുള്ളത് മൂന്നാഴ്ച മാത്രം.എസ്.ഐ.ആർ നിലവിൽവന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.
ഇലക്ഷൻ ഇതാ വന്നെത്തി ഒട്ടും സമയമില്ല; മിന്നൽ വേഗത്തിലുള്ള പ്രചാരണത്തിന് മുന്നണികൾ



