ന്യൂഡൽഹി: പശ്ചിമേഷ്യ സംഘർത്തെ തുടർന്ന് അടച്ചിട്ട ഹുർമുസ് കടലിടുക്ക് കടന്ന ഇന്ത‍്യന്‍ എൽ.പി.ജി ടാങ്കർ ശിവാലികിന് പിന്നാലെ നന്ദ ദേവിയും ഇന്ന് ഇന്ത‍്യന്‍ തീരത്തെത്തും. ഇതോടെ നിലവിലെ പാചകവാതക പ്രതിസന്ധിയിൽ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. 47,000 മെട്രിക് ടൺ എൽ.പി.ജി വഹിച്ചുകൊണ്ടാണ് ടാങ്കർ ഗുജറാത്തിലെ വാഡിനാർ തീരത്ത് നങ്കൂരമിടുക.തിങ്കളാഴ്ച 46,000 മെട്രിക് ടൺ എൽ.പി.ജിയുമായാണ് ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയത്. ഇത് ഏകദേശം 32.4 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് തുല്യമാണ്.അതേസമയം പേർഷ്യൻ ഗൾഫ് മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് തുറമുഖ മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ശനിയാഴ്ച അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി 24 ഇന്ത്യൻ കപ്പലുകളാണ് അവശേഷിക്കുന്നത്. ഇതിൽ ശിവാലിക്, നന്ദ ദേവി എന്നീ രണ്ട് എൽ.പി.ജി ടാങ്കറുകൾ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ട് ഇന്ത്യയിലേക്ക് തിരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നന്ദ ദേവി ഗുജറാത്തിലെത്തുന്നതോടെ നിന്ന് 24,000 മെട്രിക് ടൺ എൽ.പി.ജി തമിഴ്‌നാടിന് നൽകും. നിലവിൽ രാജ്യത്തെ പല നഗരങ്ങളിലും പാചകവാതപ്രതിസന്ധി നിലനിൽക്കുന്നു. ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ള ചെറുകിട സ്ഥാപനങ്ങൾ പാചകവാതകത്തിന്‍റെ അഭാവം മൂലം അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭീതിയിലായിരുന്നു. ഇരു കപ്പലുകളും ഇന്ത‍്യയിലെത്തുന്നതോടെ നിലവിലെ സ്ഥിതി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.



