ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അമേരിക്കൻ സെൻട്രല്‍ കമാൻഡ് വ്യക്തമാക്കി. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000 പൗണ്ട് ക്ലാസിലുള്ള നിരവധി ഡീപ് പെനിട്രേഷൻ ബോംബുകളാണ് പ്രയോഗിച്ചതെന്നും സെൻട്രല്‍ കമാൻഡ് പറഞ്ഞു.

ഹോർമൂസ് കടലിടുക്ക് പ്രദേശത്ത് മിസൈലുകള്‍ ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കേന്ദ്രങ്ങള്‍ ബങ്കർ ബസ്റ്റർ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്കൻ സൈന്യം തകർത്തത്. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ഭീഷണിയാകുന്ന മിസൈലുകളാണ് നശിപ്പിച്ചതെന്ന് സെൻട്രല്‍ കമാൻഡ് വിശദീകരിച്ചു. ഹോർമൂസ് കടലിടുക്ക് ഇനിയൊരിക്കലും പഴയതുപോലെ ആവില്ലെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാസിബഫ് പ്രസ്താവിച്ചതിനു പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം.
അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്റാനിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.



