ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ കാനഡ വിമാനം അഗ്നിരക്ഷാ ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റും സഹപൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്ച രാത്രിയിലുണ്ടായ ഈ ദാരുണ സംഭവത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 39 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മരിച്ച രണ്ട് പൈലറ്റുമാരും കാനഡ സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു
കാനഡയിലെ മോണ്ട്രിയൽ വിമാനത്താവളത്തിൽ നിന്നും 72 യാത്രക്കാരും നാല് ജീവനക്കാരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വിമാനത്തിൽ നിന്ന് പുകയോ ഗന്ധമോ അനുഭവപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് അതിവേഗം കുതിക്കുകയായിരുന്നു അഗ്നിരക്ഷാ ട്രക്ക്. ഈ ട്രക്ക് റൺവേ മുറിച്ചുകടക്കുന്നതിനിടെ ലാൻഡ് ചെയ്തുകൊണ്ടിരുന്ന വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക്-ന്യൂജെഴ്സി വിമാനത്താവള അതോറിറ്റി എക്സിക്യുട്ടിവ് ഡയറക്ടർ കാതറിൽ ഗാർസ്യ അറിയിച്ചു. ട്രക്കിലുണ്ടായിരുന്ന രണ്ട് വിമാനത്താവള ജീവനക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന് തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോളർ (ATC) നൽകിയ നിർദ്ദേശങ്ങൾ വോയിസ് റെക്കോർഡറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “നിർത്തൂ, ട്രക്ക് 1 നിർത്തൂ” എന്ന് കൺട്രോളർ വിളിച്ചുപറയുന്നതും വിമാനം തിരിക്കാൻ പൈലറ്റുമാർക്ക് നിർദ്ദേശം നൽകുന്നതും ഇതിൽ വ്യക്തമാണ്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ദുരന്തം സംഭവിക്കുകയായിരുന്നു. റൺവേയിലെ ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണോ അപകടകാരണമെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. പരിക്കേറ്റവരെ ന്യൂയോർക്കിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ലാഗാർഡിയ വിമാനത്താവളം തിങ്കളാഴ്ച ഉച്ചവരെ താൽക്കാലികമായി അടച്ചിട്ടു. റൺവേയിലെ അവശിഷ്ടങ്ങൾ മാറ്റുന്നതിനും വിശദമായ പരിശോധനകൾക്കുമായാണ് വിമാനത്താവളം അടച്ചത്. ഇതേത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.
മരിച്ച പൈലറ്റുമാരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എയർ കാനഡ അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വന്ന വീഴ്ചയെക്കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ശുചീകരണ ജോലികൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു
.


