പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഏതു സാഹചര്യവും നേരിടാൻ രാജ്യം തയാറെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ. നിലവിൽ പെട്രോളിന്റെയും ഊർജപ്രതിസന്ധിയില്ല. ഡീസലിന്റെയും വില കൂട്ടില്ല. പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. യോഗം തൃപ്തികരമല്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തെ അറിയിച്ചത്. ഗാർഹിക എൽ.പി.ജിക്ക് ക്ഷാമമില്ല. അഞ്ച് കപ്പലുകൾ കൂടി ഒരാഴ്ചയ്ക്കുള്ളിൽ എത്തും. ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രിമാർ അറിയിച്ചു. സംഘർഷം പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാൻ തൽക്കാലം ഇന്ത്യ ഇല്ലെന്ന സൂചനയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നൽകിയത്.
പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നത് ചില നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. പ്രതിപക്ഷത്തിൻ്റെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയെന്നും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രതിപക്ഷം ഉറപ്പുനൽകിയെന്നും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു.എന്നാൽ യോഗം തൃപ്തികരമല്ലെന്നും ലോക്സഭയിലും രാജ്യസഭയിലും ചർച്ച വേണമെന്നാണ് കോൺഗ്രസ് നിലപാടെന്നും മുതിർന്ന നേതാവ് താരിഖ് അൻവർ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെ കുറിച്ചും
സംഘർഷത്തിൽ കൃത്യമായ നിലപാട് എടുക്കാത്തതും വിവിധ നേതാക്കൾ ഉന്നയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും വിദേശകാര്യ സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.



