സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. ഏപ്രിൽ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ വേനൽ മഴ സജീവമാകുന്നതോടെ സംസ്ഥാനത്തെ താപനില കുറയാനാണ് സാധ്യത. ഈ വർഷം കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കാറ്റും ഇടിമിന്നലുമുള്ള സമയത്ത് ജനലും വാതിലും അടച്ചിടണമെന്നും, വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും നിർദ്ദേശമുണ്ട്. കെട്ടിടത്തിനകത്ത് ഇരിക്കുമ്പോഴും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.




