മാനന്തവാടി: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദ്നാൻ (17), പതിമംഗലം അഷ്റഫിന്റെ മകൻ ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളിമസ്ജിദുൾ ഹസ്വ് ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദർസിൽ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവർ. ഇന്ന് മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് തിരികെ പോകുന്നതിനിടയിൽ ബാവലി മഖാം സന്ദർശിക്കുകയായിരുന്നു. അവിടെ നിന്നും സമീപത്തെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരുടെ സുഹൃത്ത് മുബഷീർ വെള്ളത്തിൽ മുങ്ങിപ്പോയപ്പോൾ നീന്തലറിയാവുന്ന ആഷിഖും, അദിനാനും രക്ഷിക്കാനായി ചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങി പോകുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽ.
ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു


