ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഹോർമുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെടുത്തിയതോടെ, ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യൻ ശുദ്ധീകരണശാലകൾ. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ 2019 മെയ് മുതൽ യുഎസ് സമ്മർദ്ദം കാരണം ഇറാനെ ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധിയാണ് ഈ ഇറക്കുമതിക്ക് പിന്നിലെന്ന് എണ്ണ മന്ത്രാലയം അറിയിച്ചു.
മധ്യപൂർവദേശത്തെ വിതരണ തടസ്സങ്ങൾക്കിടയിലും, ഇന്ത്യൻ ശുദ്ധീകരണശാലകൾ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ആവശ്യകതകൾ ഉറപ്പാക്കി. ഇറാനിയൻ എണ്ണ ഇറക്കുമതിക്ക് പേയ്‌മെന്റ് തടസങ്ങളില്ല’- പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിതരണ ക്ഷാമം കുറയ്ക്കാൻ കഴിഞ്ഞ മാസം അമേരിക്ക ഇറാനിയൻ എണ്ണയുടെ ഉപരോധം താൽക്കാലികമായി നീക്കിയിരുന്നു.
വരും മാസങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ആവശ്യകതകൾ ഇന്ത്യ ഉറപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ‘ഇന്ത്യ 40-ലധികം രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. വാണിജ്യപരമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ വിവിധ ഉറവിടങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളിൽ നിന്നും എണ്ണ ശേഖരിക്കാൻ കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്’ മന്ത്രാലയം കൂട്ടിച്ചേർത്തു.



