കോഴിക്കോട്: അങ്കണവാടിയിൽ നിന്ന് അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും, ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് വിധിക്ക് കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. അങ്കണവാടിയിലെ പഠനത്തിന് ശേഷം അമ്മ ദീഷ്ണയ്ക്കൊപ്പം കുട്ടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. ഈ സമയം ദൂരെ നിന്നും അമിതവേഗതയിൽ റിവേഴ്സ് വന്ന പിക്കപ്പ് വാൻ ആര്യന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പേരാമ്പ്രയിലെ ‘ധീര ഗ്യാസ് ഏജൻസി’ക്ക് വേണ്ടി സിലിണ്ടറുകൾ വിതരണം ചെയ്യുന്ന പിക്കപ്പ് വാനാണ് അപകടമുണ്ടാക്കിയത്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അങ്കണവാടി വിട്ട് വീട്ടിലേക്ക് പോയ മൂന്ന് വയസുകാരൻ വാഹനമിടിച്ച് മരിച്ചു



