ചിക്കമഗളൂരു: പാലക്കാട്ടുനിന്ന് ചിക്കമഗളൂരുവിലേക്ക് വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും വിഫലമായി തുടരുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകളായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് യാത്രാസംഘത്തിൽ നിന്നും കാണാതായത്. മാണിക്കധാര വെള്ളച്ചാട്ടം, ബാബാബുഡാൻ ഗിരി കുന്നുകൾ എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ വ്യാഴാഴ്‌ചയും നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയുള്ള കൊക്കകളിൽ വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും യാതൊരു സൂചനയും ലഭിക്കാത്തത് രക്ഷാപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്
ചൊവ്വാഴ്ച വൈകീട്ട് 5.20 വരെ മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്ന ശ്രീനന്ദയെ കേവലം നാല് മിനിറ്റിനുള്ളിലാണ് കാണാതാകുന്നത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടി അപ്രത്യക്ഷമായത് തട്ടിക്കൊണ്ടുപോകൽ മൂലമാണോ എന്ന് മാതാപിതാക്കൾ സംശയിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീനന്ദയുടെ മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. 40-ഓളം കുടുംബാംഗങ്ങൾ അടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് ശ്രീനന്ദ വിനോദസഞ്ചാരത്തിന് എത്തിയത്. ഇത്രയും വലിയൊരു ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുട്ടി എങ്ങനെ അപ്രത്യക്ഷമായി എന്നത് പോലീസിനെയും കുഴയ്ക്കുന്നുണ്ട്.
ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണർ എൻ.എം. നാഗരാജ, പോലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാർ ദയാമ എന്നിവർ നേരിട്ടാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ദുരന്തനിവാരണ സേന (SDRF), വനം വകുപ്പ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് കാടിനുള്ളിലും മലയിടുക്കുകളിലും തിരച്ചിൽ നടത്തുന്നത്. മേഖലയിലെ കനത്ത മഞ്ഞും തണുപ്പും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. തിരച്ചിൽ ഊർജിതമാക്കണമെന്നും ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കണമെന്നും കർണാടക വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മലയാളി ടെക്കി യുവതി ശരണ്യയെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായത് മുൻപ് വലിയ വാർത്തയായിരുന്നു. അന്ന് നാല് ദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ ആദിവാസി വിഭാഗമാണ് ശരണ്യയെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. സമാനമായ രീതിയിൽ ശ്രീനന്ദയും കാട്ടിനുള്ളിൽ പെട്ടുപോയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ വനവാസികളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും അയൽ സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. രാത്രികാലങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യമുള്ള മേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
ശ്രീനന്ദയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ സാധ്യതയുള്ളതിനാൽ ടാക്‌സി ഡ്രൈവർമാരെയും ഗൈഡുകളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചെങ്കിലും ടവർ പരിധിക്ക് പുറത്തായതിനാൽ കൃത്യമായ സൂചന ലഭിച്ചിട്ടില്ല. പ്രദേശത്തെ ആഴമേറിയ കൊക്കകളിലും ഗുഹകളിലും പരിശോധന നടത്താൻ വിദഗ്ദ്ധരായ ട്രക്കേഴ്‌സിന്റെ സഹായവും തേടിയിട്ടുണ്ട്.



