കോട്ടയം: സമീപനാളിലെ ഏറ്റവും ഉയർന്ന തോതിൽ റബ്ബർ വിലയെത്തിയെങ്കിലും അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.വേനലില്‍ ടാപ്പിംഗ് നിർത്തിവച്ചിരിക്കുന്നതിനാൽ ഉത്പാദനമില്ലാത്തതാണ് ഇതിനു കാരണം.
ഇന്നലെ ആര്‍എസ്എസ് ഗ്രേഡ്-നാലിന് കിലോയ്ക്ക് 230 രൂപയാണ് റബര്‍ ബോർഡ് വില. എന്നാല്‍ കർഷകർക്ക് ഈ വില ലഭിക്കാറില്ല. സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ടാപ്പിംഗ് നിര്‍ത്തിവയ്ക്കുന്നത്. ഇതിനു ശേഷമാണ് വില ഇത്രയും ഉയർന്നത്. സമീപ നാളിലെങ്ങും വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാത്തതിനു കാരണം കർഷകർ റബ്ബർ സ്റ്റോക്ക് ചെയ്തിരുന്നില്ല.
ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമംമൂലം ഷീറ്റാക്കുന്നതിനു പകരം കൂടുതൽ പേരും ലാറ്റക്സാക്കുകയാണ്. ഇത് അധികനാൾ സ്റ്റോക്ക് ചെയ്യാറില്ലാത്തതിനാൽ നിലവിലെ വിലവർധന സാധാരണ കര്‍ഷകനു പ്രയോജനപ്പെടാത്ത സാഹചര്യമാണ്.ഇത്തവണ വേനൽമഴ കൂടുതലായി ലഭിച്ചതിനാല്‍ ടാപ്പിംഗ് നേരത്തേ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാല്‍ ഉത്പാദനം പുനരാരംഭിക്കുന്നതോടെ വില കുറയാനുള്ള സാധ്യത കൂടുതലാണ്. കൃഷി നഷ്ടത്തിലായതിനാല്‍ നിരവധികര്ഷകര് റബ്ബർ വെട്ടിമാറ്റി മറ്റുകൃഷികളിലേക്ക് തിരിഞ്ഞ സാഹചര്യമാണുള്ളത്.



