മലപ്പുറം :പൂക്കോട്ടുംപാടത്ത് ബാന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപ്പള്ളി റിയാദ് (42), പൂന്തുരുത്തി സിയാദ് (34), എടക്കര ഇല്ലിക്കാട് ചെറിയതൊടി നൗഫല്‍ (38) എന്നിവരാണ് പിടിയിലായത്.പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ പെട്രോള്‍ പമ്പിൽ ഇന്ധനം നിറക്കവേയാണ് സംസ്ഥാന എക്‌സൈസ് എൻഫോഴ് സ്‌മെന്റ് സ്‌ക്വാഡും നിലമ്പൂർ എക്‌സൈസും ചേർന്ന് പിടികൂടിയത്.
സംസ്ഥാന എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രയില്‍നിന്ന് നിലമ്പൂരില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് ‘കലാകാരന്മാർ’ എന്ന പേരില്‍ ജീപ്പിന് പിന്നില്‍ നിറച്ച് ബാന്റ് ഡ്രമ്മിനുള്ളില്‍ ഒള്ളിപ്പിച്ച കഞ്ചാവ് നിലമ്പൂരിലേക്ക് കൊണ്ടുവരവെയാണ് എക്‌സൈസ് സംഘം പ്രതികളെ വലയിലാക്കിയത്. ഇതില്‍ കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്.
സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എടക്കര ജന മൈത്രി എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ കെ.ടി. സജിമോൻ, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇൻസ് പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, കെ.വി. വിനോദ്, നിലമ്ബൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച്. ഷഫീഖ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രജോഷ്, പി.കെ. പ്രശാന്ത്, പ്രതീപ് കുമാർ, പ്രിവന്റീവ് ഓഫിസർ സുഭാഷ്, സിവില്‍ എക്‌സൈസ് ഓഫിസർമാരായ സൗബിൻ, രഞിത്ത്, ഷംനാസ്, എബിൻ സണ്ണി, ഹാഷിർ, ജയൻ, സജിനി, ഷീന, രാജീവ്, വിനോജ് ഖാൻ എന്നിവരുടെ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച്. ഷഫീഖാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.