കൽപ്പറ്റ :ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(41)യെയാണ് തിരുവനന്തപുരം വർക്കലയിൽ വച്ച് പോലീസ് പിടികൂടിയത്. ജയ്പൂരിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പോലീസ് അതിവിദഗ്ദമായി ഇയാളെ 11.07.2025 വൈകീട്ടോടെ പിടികൂടിയത്. മംഗലാപുരം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കെണിച്ചിറ, കൽപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിലും, എക്സൈസിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്,കവർച്ച, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. തമിഴ്നാട് ഷോളർമറ്റം പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവർച്ച നടത്തിയ കേസിലും ഇയാൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ ഇയാൾ മുൻപും കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. വീണ്ടും കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്ന ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കൽപ്പറ്റ ഡിവൈ.എസ്.പി പി.എൽ ഷൈജുവിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ എൻ.വി ഹരീഷ് കുമാർ, പോലീസുകാരായ കെ.കെ വിപിൻ, ഷബീർ അലി, സതീഷ് കുമാർ, വി.പി ഷഹീർ, മുഹമ്മദ് സക്കറിയ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.