തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കേരളം വിട നൽകുന്നു. വി.എസിൻ്റെ ഭൗതികദേഹം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ എ.കെ.ജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനസാഗരമാണ് എ.കെ.ജി പഠനകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.’കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി,തടിച്ചു കൂടിയ പുരുഷാരം നേതാവിന് യാത്രമൊഴിയേകി. അതി വൈകാരിക രംഗങ്ങൾക്കാണ് എ.കെ.ജി പഠന കേന്ദ്രം സാക്ഷ്യം വഹിച്ചത്.രാത്രിയോടെ ഭൗതിക ശരീരം കവടിയാറിലെ വസതിയിലെത്തിച്ചു. നിയന്ത്രണമുണ്ടായിരുന്നെങ്കിലും വി എസിനെ ഒരു നോക്ക് കാണാൻ വസതിയിലേക്കും ജനങ്ങൾ ഒഴുകിയെത്തി. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിലെത്തിക്കും.പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിഎസിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മണി മുതൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. അന്ത്യയാത്രക്കിടെയിൽ വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് വി.എസിനെ കാണാൻ അവസരമുണ്ടാകും. തുടർന്ന് ഇന്ന് രാത്രിയോടെ പുന്നപ്ര പറവൂരിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 9 മണി മുതൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും 10 മണി മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് 3.00 മണിക്ക് വലിയ ചുടുകാടിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരച്ചടങ്ങ് നടക്കുക. അതിനുശേഷം സർവ്വകക്ഷി അനുശോചന യോഗവുമുണ്ടാകും.