ആലപ്പുഴ : മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. മൃതദേഹം കൊല്ലപ്പെട്ട് കരുതുന്ന കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. 15 വർഷം മുൻപാണ് കലയെ കാണാതായിരുന്നത്. കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കലയുടെ ഭർത്താവ് അനിൽ കുമാർ ഇപ്പോൾ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ആലപ്പുഴ എസ് പി അറിയിച്ചു.
പോലീസിന് ലഭിച്ച ഊമക്കത്താണ് നിർണായക വിവരമായത്. കലയെ ഭർത്താവ് കൊന്നു മറവുചെയ്തെന്ന വിവരത്തെത്തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കലയുടെ ഭർത്താവ് അനിലിൻ്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കലയെ തുണി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയെന്നാണ് പോലീസിന് കസ്റ്റഡിയിലുള്ളവർ മൊഴിനൽകിയത്. കലയും അനിൽ കുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. കല മറ്റൊരാളുടെ കൂടെ പോയതെന്നായിരുന്നു അനിൽകുമാർ കലയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. കലയെ കൊന്ന ശേഷം മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്കിൽ മറവ് ചെയ്തതായാണ് അനിൽകുമാറിന്റെ അച്ഛൻ്റെ സഹോദരൻ്റെ മക്കൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. മൃതദേഹം കാറിൽ കൊണ്ടുവന്നത് കണ്ടുവെന്നും മറവ് ചെയ്യാൻ സഹായം നൽകിയെന്നും കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്.