സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ 400 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കുന്ദമംഗലം കോടതിയിലാണ് മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബൈജു കെ. ജോസ് കുറ്റപത്രം സമർപ്പിച്ചത്. തമിഴ്നാട് ചേരമ്പാടി വനത്തിൽ ബത്തേരി സ്വദേശി കോഴിക്കോട് മായനാടിൽ താമസിക്കുന്ന ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് കേസ്. ബത്തേരി സ്വദേശി നൗഷാദ് ഉൾപ്പെടെ ആറു പ്രതികളാണുള്ളത്.
തമിഴ്നാട് ചേരമ്പാടി വനമേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേതെന്ന് തന്നെയെന്ന് തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ കോഴിക്കോട് മായനാട്ടെ വാടക വീട്ടിൽ നിന്നാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. ഈ വർഷം ജൂണിലാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഡിഎൻഎ സ്ഥിരീകരിച്ചത്. നേരത്തെ എടുത്ത ഡിഎൻഎ സാംപിൾ മാച്ച് ആവത്തതിനാൽ ബന്ധുക്കളുടെ ഡിഎൻഎ വീണ്ടും എടുത്ത് പരിശോധിക്കുകയായിരുന്നു. മൃതദേഹം ഉടൻ കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും. കേസിൽ 6 പേർ പൊലീസ് പിടിയിലായിരുന്നു.