മാനന്തവാടി : അഞ്ചുകുന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് 10 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കാട്ടിക്കുളം സ്വദേശിയും അഞ്ചു കുന്നിൽ താമസിക്കുന്നതുമായ രാഹുൽ പ്രസന്നൻ (32), ഭാര്യ അഞ്ജലി (28), കൂളിവയൽ സ്വദേശികളായ ചക്കിങ്ങൽ നാസർ (47), മക്കളായ മുഹമ്മദ് ഫാസിൽ (23), ഫസ ഷെറിൻ (22), ഫാത്തിമ ഫെമ്റിൻ (19), അഞ്ചുകുന്നിൽ താമസിക്കുന്ന രാമചന്ദ്രൻ, ഭാര്യ ജയപ്രിയ, നിഷാന്ത്, ലിമിനേഷ് എന്നിവരാണ് എന്നിവരാണ് ചികിത്സ തേടിയത്. ഒക്ടോബർ 31 ന് അഞ്ചുകുന്ന് അറബിക് കിച്ചൻ എന്ന ഹോട്ടലിൽ നിന്നും ഷവർമ, വെജിറ്റബിൾ സാൻവിച്ച്, മയോണൈസ് എന്നിവയാണ് ഇവർ കഴിച്ചത്. തുടർന്ന് ഛർദ്ദി, വയറിളക്കം, പനി, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങളോടെയാണ് ഇവർ ചികിത്സ തേടിയത്. ആദ്യം അഞ്ചുകുന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരിൽ നാസറിൻ്റെ മക്കളും, രാഹുലും അഞ്ജലിയും പിന്നീട് വയനാട് മെഡിക്കൽ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായിരുന്നു.

കൂടുതൽ അവശത നേരിട്ട ഗർഭിണി കൂടിയായ അഞ്ജലിയെ വിദഗ്‌ധ പരിശോധനക്കും, ചികിത്സക്കുമായി ബന്ധുക്കൾ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാൽ രണ്ട് മാസം മുൻപ് മുതൽ പ്രവർത്തനമാരംഭിച്ച ഹോട്ടൽ ഏറ്റവും വൃത്തിയുള്ള സാഹചര്യത്തിലും, വിശ്വാസ്യതയോടും കൂടിയാണ് മുന്നോട്ട് പോകുന്നതെന്നും സംഭവം നടന്നതായി പറയുന്ന ദിവസം നിരവധിയാളുകൾ ഷവർമയും മറ്റും കഴിച്ചിരുന്നതായും ആരും തന്നെ പരാതി പറഞ്ഞില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു.

